ആവേശച്ചൂടിൽ ഓണാട്ടുകര: ഇരുപത്തിയെട്ടാം ഓണത്തിന് ഇനി 9 നാൾ; അണിഞ്ഞൊരുങ്ങി കരകൾ, കെട്ടുകാളകളുടെ നിർമ്മാണം അവസാന ഘട്ടത്തിൽ..

ഓച്ചിറ: ഓണാട്ടുകരയുടെ ജീവനും ശ്വാസവുമായ ഓച്ചിറ ഇരുപത്തിയെട്ടാം ഓണം മഹോത്സവത്തിന് ഇനി ഒൻപത് നാളുകൾ മാത്രം ബാക്കി നിൽക്കെ, നാടും നഗരവും പൂർണ്ണമായും ഉത്സവ ലഹരിയിലായി. കന്നി മാസത്തിലെ തിരുവോണം നാളിൽ ഓച്ചിറ പരബ്രഹ്മ ക്ഷേത്രപ്പട നിലത്ത് അരങ്ങേറുന്ന പ്രശസ്തമായ കാളകെട്ട് മഹോത്സവത്തിനായി എല്ലാ കരകളും ഒരുങ്ങി കഴിഞ്ഞു. വൈക്കോലും തുണിയും വർണ്ണക്കടലാസുകളും കൊണ്ട് ആകാശമുട്ടേ ഉയരുന്ന ഭീമാകാരങ്ങളായ കെട്ടുകാളകളുടെ നിർമ്മാണം കരകളിൽ അവസാന ഘട്ട മിനുക്കുപണികളിലാണ്.
ഓണാട്ടുകരക്കാരുടെ കാർഷിക സംസ്കാരത്തിന്റെയും കൂട്ടായ്മയുടെയും പ്രതീകമായ കാളകെട്ട് ഉത്സവത്തിന് ഇത്തവണയും പതിനായിരക്കണക്കിന് ഭക്തജനങ്ങളും സഞ്ചാരികളുമാണ് എത്തുന്നത്. ക്ഷേത്രസങ്കല്പത്തിന് അപ്പുറത്തേക്ക്, അദ്വൈത ദർശനം നിലനിൽക്കുന്ന ഓച്ചിറ പട നിലത്ത് തങ്ങളുടെ കരയുടെ കാളകളെ എത്തിക്കുക എന്നത് ഓരോ ഓണാട്ടുകരക്കാരന്റെയും അഭിമാന പ്രശ്നമാണ്.
അനേകമടി ഉയരമുള്ള വലിയ കാളകളും ചെറിയ കാളകളുമടക്കം നൂറുകണക്കിന് കെട്ടുകാളകളാണ് ഇക്കുറിയും പടനിലത്ത് അണിനിരക്കുക. കരകളിലെ താത്കാലിക പന്തലുകളിൽ രാത്രിയെന്നോ പകലെന്നോ ഇല്ലാതെയാണ് ചെറുപ്പക്കാരും മുതിർന്നവരും അടങ്ങുന്ന സംഘം കാളകളുടെ നിർമ്മാണത്തിൽ പങ്കാളികളാകുന്നത്. വൈക്കോൽ മെടഞ്ഞുണ്ടാക്കുന്ന ഉടൽഭാഗത്ത് വെള്ളത്തുണി ചുറ്റി, കട്ടിപ്പട്ടുകളും വെഞ്ചാമരങ്ങളും കണ്ണാടികളും മണികളും അണിയിച്ചൊരുക്കുന്ന പണി വേഗത്തിൽ പുരോഗമിക്കുന്നു.
വലിയ കെട്ടുകാളകളുടെ തലഭാഗം കൊത്തിയെടുക്കുന്നതും പഞ്ചവർണ്ണങ്ങൾ ചാർത്തുന്നതും പ്രഗത്ഭരായ ശില്പികളാണ്. ചക്രങ്ങളിൽ ഉറപ്പിച്ച കൂറ്റൻ തടികളും ഇരുമ്പ് ചട്ടക്കൂടുകളും ഉപയോഗിച്ചാണ് കാളകളെ പടനിലത്തേക്ക് വലിച്ചെത്തിക്കുന്നത്.
നാളുകൾ എണ്ണപ്പെട്ടതോടെ വഴിപാടുകൾക്കുള്ള സമർപ്പണത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ ക്ഷേത്ര ഭരണസമിതിയും പൂർത്തിയാക്കി കഴിഞ്ഞു. പടനിലത്ത് എത്തുന്ന ഭക്തജനങ്ങൾക്കും കരക്കാർക്കും സൗകര്യമൊരുക്കാൻ വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് പോലീസും പ്രാദേശിക ഭരണകൂടവും ഏർപ്പെടുത്തുന്നത്. ഗതാഗത നിയന്ത്രണങ്ങൾ, കുടിവെള്ള വിതരണം, പ്രാഥമിക ആരോഗ്യ സേവനങ്ങൾ എന്നിവയ്ക്കുള്ള സജ്ജീകരണങ്ങൾ അന്തിമഘട്ടത്തിലാണ്.
കരകളിൽ നിന്നുംചെണ്ടമേളങ്ങളുടെയും വർണ്ണ കാഴ്ചകളുടെയും അകമ്പടിയോടെ ആർപ്പുവിളികളുമായി എത്തുന്ന വിവിധ കരകളുടെയും കെട്ടുകാളകൾ പടനിലത്ത് സംഗമിക്കുമ്പോൾ ഓണാട്ടുകരയിൽ വീണ്ടും ഒരു ഓണ വസന്തം പുനർജനിക്കും.
For more details: The Indian Messenger



